Showing posts with label Activism. Show all posts
Showing posts with label Activism. Show all posts

Monday, January 12, 2015

പ്രതികരണ തൊഴിലാളികൾ

ഈ ലോകത്ത് രണ്ടു തരം മനുഷ്യരെ ഉള്ളൂ.
1. പ്രതികരിക്കുന്നവരും
2. പ്രതികരിക്കാത്തവരും

പ്രതികരിക്കാത്തവരെ കുറ്റം പറയാൻ പറ്റില്ല. അവർ സ്വതവേ പ്രശ്നങ്ങൾ ഇഷ്ട്ടപ്പെടുന്നില്ല. തങ്ങളുടെ ലോകത്ത് സ്വന്തം ഇഷ്ട്ടങ്ങളുമായി ജീവിക്കാനാണ് അവർക്ക് ഇഷ്ട്ടം. അത്രത്തോളം സാമൂഹിക പ്രതിബന്ധതയൊന്നും ഈ വിഭാഗത്തിന് ഉണ്ടാകില്ല. മാത്രമല്ല കാലിക വിഷയങ്ങളിൽ പലതിലും അവർ അറിവില്ലാത്തവരും ആയിരിക്കും. ഇനി അറിവ് ഉണ്ടെങ്കിൽ തന്നെ ഞാനെന്തിനു വയ്യാ വലികൾ തലയിലെടുത്തു വെക്കണം എന്ന് കരുതി പ്രതികരിക്കാതിരിക്കുന്നവരും കുറവല്ല. അങ്ങനെ പ്രതികരിച്ചു പല അപകടങ്ങളിലും ചെന്ന് ചാടിയ പലരും ഉദാഹരണങ്ങളായി ഉണ്ടാകുമ്പോ മിണ്ടാതെ വല്ലിടത്തും പോയി നില്ക്കുന്നതാണ് നല്ലതെന്നുള്ള തോന്നൽ സ്വാഭാവികം.

ഇനി പ്രതികരിക്കുന്നവർ. ഇവരിൽ തന്നെ രണ്ടു വിഭാഗമുണ്ട്. പ്രതികരണം എന്ന് പറയുന്നതിനേക്കാൾ വിമർശനം എന്ന് പറയുന്നതാവും നല്ലത്.

1. തന്നെ അറിഞ്ഞും തന്റെ തെറ്റ് കുറ്റങ്ങളെ അറിഞ്ഞും പ്രതികരിക്കുന്നവർ. തന്റെ അഭിപ്രായം തെറ്റെന്നു മനസ്സിലായാൽ അത് തുറന്നു പറയാൻ മാന്യത കാണിക്കുന്നവൻ. ഒരു നല്ല ശ്രോധാവ് കൂടിയാണ് ഇത്തരതിലുള്ളവർ. കാരണം എതിർത്തു സംസാരിക്കുന്ന ആളുടെ നിഗമനങ്ങളെ വിലയിരുത്തുക കൂടി ചെയ്യുമ്പോഴാണ് വിമർശനങ്ങളും ചർച്ചകളും വിജയകരമാവുന്നത്. അല്ലാത്ത പക്ഷം അത് ചുമ്മാ വായിട്ടലക്കൽ മാത്രമാവും. രാഷ്ട്രീയ പാർടികളുടെ കവല പ്രസംഗം പോലെ പരസ്പരം പഴിചാരൽ മാത്രമാവും. ഒരു സംവാദമോ ചർച്ചയോ വിജയിക്കുന്നത് അവസാനം നല്ലൊരു നിഗമനത്തിൽ എത്തുമ്പോഴാണ്. ഏതെങ്കിലും ഒരാൾ പരാജയപ്പെടുമ്പോഴാണ്. ഇത്തരത്തിലുള്ള ആരോഗ്യപരമായ ചർച്ചകൾ വിജ്ഞാന പ്രദവും സമൂഹോന്നമനതിനു വഴി വെക്കുന്നവയുമാണ്.

2. എന്തിനും ഏതിനും അഭിപ്രായങ്ങൾ മാത്രം പറയുന്നവർ. തന്നെ കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും അത് കുഴപ്പമില്ലാതെ ചെയ്ത ഒരാളെ ഒരു മാന്യതയും ഇല്ലാതെ വിമർശിക്കുന്നവർ. കഴിവിനെ മാത്രമല്ല. ചില ചെയ്തികളെ, സമരങ്ങളെ, മാധ്യമങ്ങളെ, പൊതു പ്രവർത്തകരെ, കൂടെ ജോലി ചെയ്യുന്നവരെ. ഇങ്ങനെയുള്ളവരെ ഒരു മാന്യതയും നാണവുമില്ലാതെ വിമർശിക്കുന്നവർ. ആരോഗ്യകരമായ വിമർശനങ്ങൾ വ്യക്തിക്കും സമൂഹത്തിനും നന്മ മാത്രമേ ചെയ്യുന്നുള്ളൂ. വിമർശിക്കുന്ന ആളുടെ മനസ്സിലും ആ നന്മ മാത്രമേ ഉള്ളൂ. അവർ പക്ഷെ വിമർശനങ്ങളിൽ മാത്രം ഒതുക്കില്ല. പ്രതികരിക്കും. അവിടെയാണ് വിമർശനവും പ്രതികരണവും ഒന്നായി വരുന്നത്. കഴിവുണ്ടായിട്ടും പ്രതികരിക്കാതെ വിമർശിച്ചു കൊണ്ടിരിക്കുന്നവർ ഇരു ഉപയോഗവും ഇല്ലാത്ത പാഴ് വസ്തുക്കളാണ്. ഒന്നിനും കൊള്ളില്ല. വെറുമൊരു പ്രതികരണ തൊഴിലാളികൾ. ഞങ്ങൾ സമൂഹത്തിന്റെ നന്മ മനസ്സിൽ കണ്ടാണ്‌ ഇതൊക്കെ പറയുന്നത്. കൈ കൊണ്ട് തടയാൻ കഴിയാത്തത് വാ കൊണ്ട് പറയുകയെങ്കിലും ചെയ്യുക എന്ന് തുടങ്ങി ഒരുപാടു മുടന്തൻ ന്യായങ്ങൾ ഇവർക്കുണ്ടാകും. ചോധ്യങ്ങൾക്ക് വസ്തുനിഷ്ഠമായ ഉത്തരമോ മറുപടിയോ ഇത്തരക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ്. എവിടെയോ പറഞ്ഞു കേട്ട കുറെ കാര്യങ്ങൾ, അതു ഭൂരിപക്ഷത്തിന്റെ കൂടെ നിന്ന് കല്ലെറിയുക മാത്രമാണു ചെയ്യുന്നത്. എന്താണ് സംഭവം? എന്ത് കൊണ്ട് ഒരു വിഭാഗം അതിനെ വിമർശിക്കുന്നു? വിമർശിക്കപ്പെടും എന്ന് ഉറപ്പായിട്ടും എന്ത് കൊണ്ട് അവർ ഇത് ചെയ്യുന്നു? (ചുംബന സമരം ഒരു ഉദാഹരണം) ഞാൻ എന്തിനു ഇതിനെ വിമർശിക്കണം? ഞാൻ അതിനു യോഗ്യനാണോ? എന്നൊന്നും കൂട്ടം കൂടി നിന്ന് കല്ലെറിയുന്ന ഒരുത്തനും തന്നെ ചിന്തിക്കുന്നില്ല.

നമുക്ക് ചുംബന സമരത്തിന്റെ കേസ് തന്നെ എടുക്കാം. തെറ്റാണെന്ന് ആരോ പറഞ്ഞു. ഭൂരിപക്ഷം അത് ഏറ്റുപിടിച്ചു. എന്തുകൊണ്ട് ചുംബന സമരം? അതിന്റെ കാലിക പ്രസക്തി എന്താണ്? എത്രത്തോളമാണ്? എന്നൊന്നും അതിനെ വിമർശിക്കുന്ന ബഹു ഭൂരിപക്ഷം ആളുകൾ നോക്കുന്നില്ല. കാലഘട്ടങ്ങളായി സെക്സ് പഠിക്കാൻ പോണ്‍ വീഡിയോകൾ ആശ്രയിക്കുന്ന ഇതേ ഭൂരിപക്ഷ സമൂഹം. അതല്ലെങ്കിൽ സെക്സും അന്യ സ്ത്രീ പുരുഷ സൌഹൃദങ്ങളും പാപമായി മാത്രംകണ്ടും സംസാരിച്ചും പോന്ന ഒരു സമൂഹം. അവരെ കൊണ്ട് സ്വപ്നത്തിൽ പോലും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ് സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷന്മാർക്കിടയിലെ സ്വാതന്ത്ര്യ ഇടപെടലുകളും. അതിനോടൊപ്പം തന്നെ തന്നെ കൊണ്ട് സാധിക്കാത്തത് താൻ എന്നും മോഹത്തോടെ മാത്രം കണ്ടിരുന്ന സ്ത്രീ സൌഹൃദങ്ങൾ ചിലർ അറിയുമ്പോൾ ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന ഒരു തരം frustration (മോഹ ഭംഗം) അതാണ്‌ ഇവരെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്.

ഞാൻ കണ്ട, അറിഞ്ഞ ലോകത്തെ പറ്റി മാത്രമേ എനിക്ക് സംസാരിക്കാൻ പറ്റൂ. അതിലെ ആധികാരികതയുള്ളൂ. അത് കൊണ്ട് പറയുകയാണ്‌. ഈ കാലഘട്ടത്തിൽ പോണ്‍ വീഡിയോ കണ്ടിട്ടില്ലാത്ത, അന്യ സ്ത്രീ പുരുഷന്റെ നഗ്നത ആസ്വധിചിട്ടില്ലാത്ത, ഒരന്യ ശരീരത്തെ പ്രേമിചിട്ടില്ലാത്ത, പ്രേമിക്കാൻ മോഹിചിട്ടില്ലാത്ത ഒരാള് പോലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു ജാടക്കു വേണ്ടി ഇല്ല എന്നു നിങ്ങൾക്ക് കളവു പറയാം. പക്ഷെ അത് സത്യമല്ലെന്ന് നിനക്കും എനിക്കും ഒരുപോലെ അറിയാം. അത് കൊണ്ട് പറയുകയാണ്‌. വായിട്ടലക്കുന്നതിനു മുൻപ് ഒരു തവണയെങ്കിലും കണ്ണാടി നോക്കുക. ആട്ടിൻ തോലിട്ട ചെന്നായയെ നിങ്ങള്ക്ക് കാണാം. പിന്നെ എന്തിനു വേണ്ടിയാണു ഇതെല്ലാം? ചുംബന സമരത്തെയും ആണ്‍ - പെണ്‍ സൌഹൃദങ്ങളെയും വിമർശിക്കരുത് എന്നല്ല പറയുന്നത് നിനക്കൊന്നും അതിനു യോഗ്യതയില്ല എന്നാണു. കാരണം. അന്യന്റെ മകളെ - പെങ്ങളെ- ഭാര്യയെ പ്രേമിച്ച നിനക്ക് മറ്റൊരു അന്യ സ്ത്രീയും പുരുഷനും സ്വകാര്യ നിമിഷങ്ങൾ പങ്കിടുമ്പോൾ അതിൽ ഇടപെടാൻ എന്താണ് അവകാശം? കാരണം നീയൊക്കെ ചെയ്യുന്നത് തന്നെയാണ് അവർ ചെയ്യുന്നത്. നിങ്ങൾക്ക് അതിനു നാല് ചുമരിന്റെ മറ വേണം. പക്ഷെ അവർക്ക് വേണ്ട. മറ തേടുന്നത് വ്യഭിച്ചരിക്കാനാണ്. അല്ലാതെ ചുംബിക്കാൻ ആരും മറ തേടി പോകില്ല. ഒരു പാട് പോണ്‍ വീഡിയോ കണ്ടു ചുംബനം വെറുമൊരു ഫോർ പ്ലേ മാത്രമായി കാണാനേ നിങ്ങൾക്ക് കഴിയൂ. സമൂഹത്തിലെ പൊതു സമ്മതരിൽ പലരും ഇതിനെ അനുകൂലിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ഒരൊറ്റ തവണ ആലോചിച്ചാൽ മതി.

ഞാനീ പറഞ്ഞതെല്ലാം തന്നെ എല്ലാവർക്കും അറിയുന്നതാണ്. ഒരു പുതിയ കാര്യമൊന്നുമല്ല ഞാനീ പറഞ്ഞത്. പിന്നെ എന്ത് കൊണ്ട്? സമൂഹം ഇപ്പോഴും പഴയതിനേക്കാൾ അഥപതിച്ചു കൊണ്ടിരിക്കുന്നു? കാരണം ഒന്നേ ഉള്ളൂ. തന്റെ തെറ്റുകളെ കുറവുകളെ അംഗീകരിക്കാൻ കഴിയില്ല. അതിപ്പോഴും ഒരു കുറവ് തന്നെയാണ്. എതിരഭിപ്രായങ്ങൾ ഉണ്ടാവുക സാധാരണയാണ്. എല്ലാ കാര്യത്തിലും രണ്ടു പക്ഷം ഉണ്ടാകും. അതിപ്പോ സ്വന്തം അമ്മയെ തല്ലിയാലും. സംവാദങ്ങളിലായാലും ഇത് പോലുള്ള സമരങ്ങളുടെ കാര്യത്തിലായാലും കാലക്രമേണ സത്യവും അസത്യവും മറ നീക്കി പുറത്തു വരും. പക്ഷെ, അജണ്ട പല തവണ വ്യക്തമാക്കിയിട്ടും ചുംബന സമര വിരോധികൾ ഇപ്പോഴും അതിനെ കാണുന്നത് ലൈംഗിക വേഴ്ചയായി തന്നെയാണ്. അവർ ഇപ്പോഴും ചെയ്യുന്നത് ഇവരുടെ പ്രൈവറ്റ് ഫോട്ടോസ് എടുത്തു നിലവിളിക്കുകയാണ്.

ഞാനും നിങ്ങളുമൊക്കെ മലയാളികളാണ്. ഒരു പാട് വൃത്തികേടുകൾ നിറഞ്ഞ വൃത്തികെട്ട പല മനുഷ്യർ ഉള്ള ഒരു സമൂഹം കൂടിയാണ് നമ്മൾ മലയാളികൾ. പലതിനെയും ഇപ്പോഴും അംഗീകരിച്ചു കൊടുക്കാൻ കഴിയാത്ത, വീമ്പു പറയാൻ മാത്രം അറിയുന്ന ഒരു പറ്റം ആളുകൾ കൂടിയാണ് മലയാളികൾ. ചിലയിടത്ത് ചെന്ന് മലയാളിയാണെന്ന് പറയാൻ പോലും മടിക്കുന്ന ഒരുപാടു കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ട്. വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതിനു ഒരു മാറ്റം ഈ അടുത്ത കാലത്തോ ലോകവസാനതിനു മുൻപോ സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. തോന്നുന്നില്ലെന്നല്ല. നടക്കില്ല. ദൈവം തമ്പുരാൻ വന്നു പറഞ്ഞാൽ പോലും നന്നാവില്ല എന്ന് ദൃഡ നിശ്ചയം എടുത്ത ആളുകൾ പിന്നെ എങ്ങനെ നന്നാവാനാണ്?

ഈയടുത്ത ദിവസങ്ങളിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ കണ്ടു. അന്യ നാട്ടിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഫീസ്‌ കൊടുക്കാൻ വേണ്ടി പോയ അച്ഛൻ കണ്ടത് ഒരു ആണ്‍കുട്ടിയുടെ കൂടെ കൊഞ്ചി കൊഴിയുന്ന മകളെയാണ്. എന്നൊക്കെ പറഞ്ഞു സാധാചാരം പൊട്ടിയൊലിക്കുന്ന ഒരു "പ്രവാസി" കഥ. ഞാൻ ആദ്യമേ അയാളോട് പറഞ്ഞു കഥ കൊള്ളാം. പക്ഷെ ഇത് പോലത്തെ കഥകൾ കാരണം അനുഭവിക്കേണ്ടി വരുന്നത് മാന്യമായി ജീവിക്കുന്നവരാണ്. നിങ്ങളെ പോലുള്ളവരാണ് എന്നെ പോലുള്ളവരെ കുറിച്ച് നാട്ടിൽ കഥകൾ പറഞ്ഞു പരത്തുന്നത്. എന്ത് പറഞ്ഞിട്ടും ടിയാൻ സമ്മതിക്കാൻ തയ്യാറല്ല. ഞാൻ അതിലെ നന്മ മാത്രമാണ് ഉദ്ദേശിച്ചത്, നിനക്കൊന്നും അന്യന്റെ പെങ്ങളെ കളിയ്ക്കാൻ കിട്ടാത്തത് കൊണ്ടാണ്, അങ്ങനെ തുടങ്ങി ഒരുപാടു ആരോപണങ്ങൾ. അയാളുടെ സംസ്കാരം അയാള് കാണിച്ചു. ഞാൻ അത്രയേ മനസ്സിലക്കിയുള്ളൂ. കാരണം അന്യന്റെ പെങ്ങളെ കിട്ടിയാൽ അവിടെ കളി മാത്രമേ നടക്കൂ എന്നാണ് അവന്റെയൊക്കെ ധാരണ. അന്യ സ്ത്രീയും പുരുഷനും തമ്മിൽ സെക്സ് മാത്രമേ നടക്കൂ എന്നുള്ള തരത്തിലാണ് അയാൾ അവസാനം വരെ സംസാരിച്ചത്. ഫീസ്‌ കൊടുക്കാൻ വന്ന അച്ഛൻ കണ്ടത് തന്നെ പോലുള്ള ഒരുത്തനെയാവില്ലേ എന്ന് ഒരു തവണയെങ്കിലും ആ മാന്യൻ ചിന്തിച്ചു നോക്കാത്തത് കൊണ്ടാണ് ഇത് പോലുള്ള പോസ്റ്റുകൾ പിറക്കുന്നത്‌. ഞാൻ പറയുന്നത് എന്ത് തന്നെയായാല്ലും അംഗീകരിക്കാൻ അയാൾ തയ്യാറല്ല. പക്കാ മലയാളി.

ഇതിനു മുന്പ് ഒരു ദിവസം നാട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. റെയിൽവേ സ്റെഷനിലെത്തി മുൻപിൽ ഒരു പണ്ഡിതൻ നടക്കുന്നുണ്ട്. വെള്ളയും വെള്ളയുമാണ് വേഷം. അടുത്ത് തന്നെ ഒരു അന്ധൻ കഷ്ട്ടപ്പെട്ടു റെയിൽവേ പാളം മുറിച്ചു അപ്പുറത്തേക്ക് പോകാൻ ശ്രമിക്കുന്നു. എന്നേക്കാൾ പ്രായമുള്ളവരും വിവരവും വിദ്യാഭ്യാസവും ഉള്ളവർ അവിടെ ചുറ്റുമുണ്ട്. ഒരുത്തനും അത് ശ്രദ്ധിക്കുന്നില്ല. ഞാൻ അയാളെ ചേർത്ത് പിടിച്ചു പാളം മുറിച്ചു കടന്ന് അയാളെ പോവെണ്ടിടത് എത്തിച്ചു തിരിച്ചു പോന്നു. എന്നെ പുകഴ്ത്തി പറഞ്ഞതല്ല. അത് പോലുള്ളവരെ അപൂർവ്വമായെങ്കിലും നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടാകും. വൃദ്ധന് ഭക്ഷണം നല്കുന്ന സ്കൂൾ കുട്ടികൾ, യാചകരെ ഭക്ഷണം കഴിപ്പിക്കുന്ന മുടി വെട്ടി കൊടുക്കുന്ന ആ മനുഷ്യൻ, അനാഥ വൃദ്ധരെ സഹായിക്കുന്ന അശ്വതി അങ്ങനെ ഒരുപാടു നന്മ മരങ്ങളെ നിങ്ങൾക്ക് അപൂർവ്വമായെങ്കിലും കാണാം. ആരോ ചെയ്ത സുകൃതം.നന്മ വറ്റാത്ത അപൂർവ്വം മനസ്സുകൾ. പക്ഷെ നിങ്ങൾക്ക് ഒരിക്കൽ പോലും ഒരു രാഷ്ട്രീയ നേതാവിനേയോ ആത്മീയ പ്രഭാഷകനെയോ ഇത്തരത്തിൽ കാണാൻ കഴിയില്ല. മാത്രവുമല്ല ഇവരെ അവഗണിക്കുന്നത് ധാരാളം കാണാനും കഴിയും.

മിണ്ടാതെ അവിടെയെങ്ങാനും ഇരുന്നോണം. ഇനി വല്ലതും പരയുകയാണേൽ അത് ഭൂരിപക്ഷത്തിന് സമ്മതമാവുന്നതാവണം. അല്ലാത്ത ഒന്നും തന്നെ പറയാനോ ചെയ്യാനോ പാടില്ല. ഈയടുത് കൊചൗസെപ് ചിറ്റിലപ്പിള്ളി എന്ന മനുഷ്യൻ ഒരു ട്രാഫിക് ഉദ്യോഗസ്ഥക്കും മണലൂറ്റിനെതിരെ സമരം ചെയ്ത ജസീറ എന്ന സ്ത്രീക്കും 5 ലക്ഷം വാഗ്ദാനം നല്കുകയുണ്ടായി. പല കാരണങ്ങളായും അതിൽ ജസീറക്കുള്ള വാഗ്ദാനം അദ്ദേഹം തന്നെ വേണ്ടെന്നു വെച്ച്. ഇതിനു ശേഷം അദ്ധേഹം മലയാളികൾക്കിടയിൽ വ്യാപകമായി വിമർശിക്കപ്പെട്ടു. 5 ലക്ഷം പോയിട്ട് 1000 രൂപ പോലും അന്യനു നൽകാത്തവൻ വരെ കീ ബോർഡ്‌ എടുത്തിറങ്ങി. മലയാളികളുടെ ഒരു തരം അഴുകിയ മെന്റാലിറ്റി.

വാൽകഷണം : കുറച്ചു സമയം കണ്ണാടി നോക്കിയാൽ തീരാവുന്ന ചെറിയ പ്രശ്നങ്ങളേ ഉള്ളൂ എല്ലാം. പ്രാധാന്യം കൊടുക്കുന്ന ഒന്നും തന്നെ അത്രത്തോളം പ്രാധാന്യം അർഹിക്കാതതാണ്. പ്രാധാന്യം കൊടുക്കേണ്ട ഒന്നും തന്നെ ചർച്ച ചെയ്യാൻ ഭൂരിപക്ഷം തയ്യാറല്ല. ന്യൂന പക്ഷം തയ്യാറായാൽ തന്നെ അതിനു സമ്മതിക്കുകയും ഇല്ല.


Tuesday, December 16, 2014

സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും മറ്റൊരു ലോകം.

തലകെട്ട് പോലെ തന്നെ നമുക്കെല്ലാവർക്കും അറിയുന്ന മനപ്പൂർവ്വം അറിയില്ലെന്ന് നടിക്കുന്ന അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലോകമുണ്ട്. ആക്ടിവിസ്റ്റുകൾ അഥവാ പ്രവർത്തിക്കുന്നവർ, അവരുടെ പ്രതികരണങ്ങൾ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. സമൂഹം അവരെ പരിഹസിക്കുന്നു. നമുക്ക് കിട്ടിയ സ്വാതന്ത്ര്യം തോന്നിയത് പറയാനും ചെയ്യാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം അത് നേടി തന്നവരുടെ ബുദ്ധിമുട്ടുകളെയും എന്തിനു നേടി തന്നു എന്ന മരുചോദ്യതിനും ഇട വരുത്തുന്നു..വരുത്തി കൊണ്ടിരിക്കുന്നു.

വ്യക്തി സ്വാതന്ത്ര്യം - തനിക്ക് നല്ലതെന്ന് തോന്നിയതിനെ അംഗീകരിക്കാനും ഉൾകൊള്ളാനും വേണ്ട അല്ലെങ്കിൽ അനിയുക്തമല്ലാത്ത ഒന്നിനെ തള്ളാനുമുള്ള സ്വാതന്ത്ര്യം. ചിലർക്കിതു പക്ഷെ മറ്റുള്ളവരുടെ ചെയ്തികളെ കണ്ണും പൂട്ടി വിമർശിക്കാനും പരിഹസിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. നാം എന്ത് ചെയ്തു? അവർ എന്ത് ചെയ്യുന്ന എന്ന് മനസ്സിലാക്കാതെ തന്റെ ജീവിതത്തെ പൊതു ജീവിതമായി കണ്ട് തന്റെ സ്വഭാവത്തെ സമൂഹത്തിന്റെ സ്വഭാവമായി കണ്ട് ക്രൂരമായി വിമർശിക്കുന്നവർ. വേണ്ടെന്നു പറയുന്നില്ല. പക്ഷെ ഒരു മിനിമം ബോധമുള്ള വിമർശനങ്ങൾ സമൂഹത്തിനു ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നതിന് പലരെയും സഹായിച്ചിട്ടുണ്ട്. അബദ്ധ ധാരണകളെ തിരുത്താൻ സഹായിച്ചിട്ടുണ്ട്. അവരെയാണ് നമ്മൾ നിരൂപകർ എന്ന് വിളിക്കുന്നത്‌. നന്മ തിന്മകൾ ഒരുപോലെ മനസ്സിലാക്കി തന്റെ കഴിവിനെയും ചുമതലയും ഉൾകൊണ്ടു കൊണ്ടുള്ള വിമർശനങ്ങലെയാണ്‌ ഞാൻ മിനിമം ബോധമുള്ള വിമർശനങ്ങൾ എന്നു വിളിക്കുന്നത്‌. സമൂഹത്തിലുള്ള അനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ ശബ്ധമുയർത്താൻ പലരും കാണിച്ചു തുടങ്ങുന്ന ധൈര്യം ഇത്തരം ബോധമില്ലാത്ത വിമർശനങ്ങൾ കാരണം ഇല്ലാതാകുന്നു. നിഷ്കരുണം ഭ്രൂണഹത്യ ചെയ്യപ്പെടുന്നു.

ഒരു ചട്ടകൂടിനുള്ളിൽ ആരോ എഴുതിയ ആശയങ്ങൾക്കും നിയമങ്ങല്ക്കും അതീതനായി അടിമയായി ജീവിക്കണമെന്നാണ് ചിലർ ഇപ്പോഴും പറയുന്നത്.ലിഖിതനിയമങ്ങളെല്ലാം തന്നെ തിരുത്തപ്പെടെണ്ടതും പോളിചെഴുതേണ്ടതുമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ, ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ ആ സമൂഹവുമായി ബന്ധമില്ലാത്തതും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ നിയമങ്ങൾ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ കാരണം ചിലർ രൂപം കൊടുത്ത അലിഖിത നിയമങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്. അതാണ്‌ നമ്മളിൽ പലരെയും നിയന്ത്രിക്കുന്നത്‌. അല്ലാതെ മനുഷ്യ നന്മയും സന്തോഷവും ലക്ഷ്യം വെച്ച് എഴുതപ്പെട്ടതിനു അതീതമായല്ല.
ഇവിടെയാണ് നമുക്ക് മതത്തെ പറ്റി സംസാരിക്കേണ്ടി വരുന്നത് . കാരണം, അങ്ങനെ മനുഷ്യനു വേണ്ടിയും മനുഷ്യ നന്മക്കു വേണ്ടിയും സൃഷ്ട്ടിക്കപ്പെട്ടവയാണ് മതങ്ങൾ എന്നാണല്ലോ വെപ്പ്. മാത്രമല്ല ശരിയും തെറ്റും ഖുറാനും ബൈബിളും ഗീതയും വേണ്ട വിതത്തിൽ എഴുതിയിട്ടുമുണ്ട്. മനുഷ്യനോ മനുഷ്യന്റെ സ്വാതന്ത്ര്യ ജീവിതത്തിനോ തടസ്സമായ ഒന്നും തന്നെ ഇത് മൂന്നിലും പറഞ്ഞതായി എന്റെ അറിവിലില്ല. പക്ഷെ ഇന്ന് മനുഷ്യൻ കൂടുതൽ വിപത്തുകൾ അനുഭവിക്കുന്നതും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും ഈ പറയപ്പെട്ട മതങ്ങൾ കാരണം തന്നെയാണ്. സുന്നി - മുജാഹിദ് - സലഫി - ഷിയാ - എ പി - ഇ കെ അങ്ങനെ ഒരുപാടു പേരുകളിൽ മുസ്ലിംകളും കത്തോലിക് - സിറിയൻ - ഓർത്തഡോൿസ്‌ അങ്ങനെ പേരുകളിൽ ക്രിസ്ത്യാനികളും ബ്രാഹ്മണൻ - തീയൻ - നായർ - പട്ടർ അങ്ങനെ പല പേരുകളിൽ ഹിന്ദുക്കളും വിഭജിക്കപ്പെട്ടിരിക്കുന്നു. എന്താണ് സത്യമെന്ന് ഈ മൂന്നു മത ഗ്രന്ഥങ്ങളും വ്യക്തവും ശക്തവുമായി പറഞ്ഞിട്ടുണ്ട് എങ്കിലും അത് ശ്രദ്ധിക്കാനോ പഠിക്കണോ നില്ക്കാതെ മത നേതാക്കൾ പുരോഹിതർ എന്ന് വിളിക്കപ്പെടുന്നവരുടെ അടിമകളായി മനുഷ്യൻ അധപതിച്ചു കൊണ്ടിരിക്കുന്നു.  അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലോകം. ഇതിന്റെയൊക്കെ യാഥാർത്ഥ്യ സത്യം മനസ്സിലാക്കിയ ആളുകൾ അടിമകളാൽ പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. കാരണം സ്വാതന്ത്ര്യ സ്വഭാവമുള്ള ഇത്തരക്കാർ യഥാർത്ഥ മനുഷ്യരാണ്,മനുഷ്യത്വമുള്ളവരാണ്. അന്ധരും അന്ധത നടിക്കുന്നവരുമല്ല. ഇത്രയും കാലമായി നേടിയ വിദ്യാഭ്യാസം കൊണ്ട് ചിന്തിക്കാനുള്ള വിവേകം കാണിക്കുന്നില്ല മനുഷ്യൻ. വിവേക പൂർണ്ണമായ ചിന്ത കൊണ്ട് മനസ്സിലാക്കാവുന്ന തീർത്തും അടിസ്ഥാനപരമായ കാര്യങ്ങൾക്കു വേണ്ടിയാണു നമ്മൾ വഴക്കിട്ടിട്ടുള്ളതും വഴക്കിട്ടു കൊണ്ടിരിക്കുന്നതും.

സ്വാതന്ത്ര്യം നേടി തന്നവർ വിമർശിക്കപ്പെടുന്നു - സ്വ ജീവനും സ്വത്തും സമാധാനവും കളഞ്ഞു, ലൗഗിക സുഖങ്ങളെ വേണ്ടെന്നു വെച്ച് നമുക്ക് സ്വാതന്ത്ര്യം നേടി തന്നെ ഗാന്ധിയും ഗാന്ധിയെ പോലെയുള്ളവരും വരെ വിമർശിക്കപ്പെടുന്നു. തിന്നത് എല്ലിനിടയിൽ കേറിയ അവസ്ഥ എന്ന് പറയും. ഒന്നും ചെയ്യാതെ പ്രവർത്തിക്കാതെ മുരടിച്ചു പോകുന്നവരുടെ പരിഹാസങ്ങൾ. വെറുമൊരു പ്രതികാര തൊഴിലാളികൾ. താനോ തന്നെ പോലുള്ള ഒരായിരം പേരോ ഒരായിരം ജന്മമെടുത്താലും അപ്രാപ്യമായ ഒന്നിനെ നിരൂപിക്കുന്നതിലും പരിഹസിക്കുന്നതിലും എന്ത് ആനന്ദമാണ് ഇവർ കണ്ടെത്തുന്നത്? സമൂഹത്തിനു വേണ്ടി സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് പകരം വാഴ്ത്തപ്പെടുന്നത് കൊള്ളകാരാണ്. സമൂഹത്തിന്റെ പണം കൊള്ളയടിച്ചു അതിൽ നിന്നും നല്ലൊരു ഭാഗം അപഹരിച്ചും അതിൽ നിന്നും തുച്ഛമായ തുക കൊണ്ട് സമൂഹത്തിന്റെ വായടപ്പിക്കുന്നവർ ഇപ്പോഴും മാന്യന്മാരാണ്. അവർ നേതാക്കളാണ്. അവർ ആരാലും വിമർഷിക്കപ്പെടുന്നില്ല. നൈമിഷികമായ വികാരം കൊള്ളൽ മാത്രമാണ് നടക്കുന്നത്. വികാരം കൊള്ളുന്നവൻ അതെ പ്രവർത്തി ചെയ്യുന്ന തന്റെ നേതാവിനെ പുകഴ്ത്തുന്നു. പകരക്കാരനായി കാണുന്നു. സൽകർമ്മം ചെയ്യുന്ന നേതാവും രാഷ്ട്രീയക്കാരനും വ്യക്തിക്കും രാഷ്ട്രീയത്തിനും അതീതമായി അംഗീകരിക്കപ്പെടുന്നില്ല. അപ്പോഴും അനുയായികൾ അടിമകളാണ്. അവരെ അംഗീകരിക്കാൻ കറ പുരണ്ട നേതാവ് സമ്മതിക്കുന്നില്ല. കറയും രക്തവും പുരണ്ടവനെ വീണ്ടും വീണ്ടും നേതാവ് എന്ന് വിളിക്കുന്നു അടിമകൾ. സമൂഹത്തിന്റെ ഭൂരിപക്ഷ വിഭാഗത്തെ നന്നായി അറിയുന്ന ഇവർ സ്വയം തിരുത്താനോ ചിന്തിക്കാനോ തയ്യാറാകുന്നില്ല. ന്യൂന പക്ഷത്തെ ഒതുക്കുക ഇല്ലായ്മ്മ ചെയ്യുക എന്ന താരതമ്യേനെ ശ്രമകരമല്ലാത്ത ജോലി കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നവർ തെറ്റുകൾ ആവർത്തിക്കുന്നു. പ്രതികരിക്കുന്നവരോട് നിനക്ക് ചെയ്യാനും പ്രതികരിക്കാനും വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്? ദാരിദ്ര്യം, മാലിന്യം, വാർധക്യം കാരണം റോഡിൽ വലിച്ചെറിയപ്പെട്ടവർ ഇതൊന്നും നീ  കാണുന്നില്ലേ എന്ന് ഒന്നും ചെയ്യാത്ത അടിമകൾ തിരിച്ചു ചോദിക്കുന്നു. ഒരു സൽകർമ്മതിലും പങ്കാളിയാവാണോ അതിനെ പ്രോത്സാഹിപ്പിക്കണോ ഇത്തരക്കാരെ കിട്ടില്ല. പട്ടി പുല്ലു തിന്നുകേം ഇല്ല. പശുവിനെ തിന്നാൻ സമ്മതിക്കുകെം ഇല്ല എന്ന അവസ്ഥ.

സ്വാതന്ത്ര്യത്തിന്റെ ആണ്‍ - പെണ്‍ വിഭജനം - അടിസ്ഥാനപരമായ ഘടന കൊണ്ടാണോ പണ്ടു കാലം തൊട്ടേ എഴുതപ്പെട്ടതു കൊണ്ടാണോ എന്നറിയില്ല സ്ത്രീ ഇപ്പോഴും രണ്ടാംതരമാണ്. ആദമിന്റെ വാരിയെല്ലിൽ നിന്നും സൃഷ്ട്ടിക്കപ്പെട്ട സ്ത്രീയെ അവിടന്നങ്ങോട്ട് ഒരു രണ്ടാം താരമായി ഭൂരിപക്ഷം കണ്ടു. പ്രസവിക്കാനും ആണിനേയും കുടുംബത്തെയും ഊട്ടാനും മാത്രം എന്നും ആ ഭൂരിപക്ഷ വിഭാഗം സ്ത്രീയെ വിലയിരുത്തി. സ്ത്രീ പുരുഷ സമത്വത്തെ അവർ പല മുടന്ത് ന്യായങ്ങളും പറഞ്ഞു ഒതുക്കി. ഒരു ലൈംഗിക വേഴ്ചാ ഉപകരണം മാത്രമായി സ്ത്രീയെ തരം താഴ്ത്തി. ലൈംഗിക വേഴ്ചയിലും സ്ത്രീ അടിയിലും പുരുഷൻ മുകളിലും കിടന്നു കൊണ്ടുള്ള ഒരു പ്രക്രിയ മാത്രം സമൂഹം തുടർന്നു പോന്നു. അതിനെ പിന്തുടർന്ന് പോന്നു സമൂഹം. ആണിന്റെ സ്ഘലനം കൊണ്ട് അവസാനിപ്പിക്കേണ്ട പ്രക്രിയയായി ലൈംഗികത കണ്ടു. തന്തയെതെന്നറിയാത്ത കുട്ടികളുണ്ടാകും എന്ന കാരണം കൊണ്ട് ഇസ്ലാം ബഹു ഭർത്രുത്വം പാടില്ലെന്നു പറഞ്ഞു. യുദ്ധവും അനുപാതത്തിലെ വിത്യസ്തതയും മൂല കാരണമായി കണ്ടു കൊണ്ട് ബഹു ഭാര്യത്വം അനുവദിച്ച ഇസ്ലാമിലെ ചില പണ്ഡിതർ ഒരു സ്ത്രീയെയും കുടുംബത്തെയും സുഖത്തോടെയും സമാധാനത്തോടെയും നോക്കാൻ കഴിയുക എന്ന അടിസ്ഥാന തത്വം മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ച് നാലു പെണ്ണു കെട്ടി.

മൂന്നു പെണ്‍ ജീവനുകൾ.
1.പഠനത്തിൽ എന്നേക്കാൾ ഒരുപാടു മുൻപിലായിരുന്ന എന്റെ ബാല്യകാല സഖി...നാട്ടിലെ ട്യൂഷൻ സെന്ററുകൾ മുഴുവൻ വിചാരിച്ചിട്ടും കണക്കിൽ കഷ്ട്ടി പാസ്‌ മാർക്ക് മേടിച്ച എനിക്ക് ഒരു ട്യൂഷനും പോകാതെ മുഴുവൻ മാർക്ക്‌ മേടിച്ച അവൾ അത്ഭുതമായിരുന്നു. ജീവിതത്തിൽ അവൾ ഓരോ പടവുകളായി ചവിട്ടി കേറുന്നത് ഞാൻ സ്വപ്നം കണ്ടു. എന്റെ കല്യാണമാണെന്ന് അവളു വന്നു നിർ-വികാരയായി പറഞ്ഞപ്പോ കരഞ്ഞത് ഞാനായിരുന്നു. അവൾ പക്ഷെ ആ സാഹചര്യവുമായി  പൊരുതപ്പെട്ടിരുന്നു. പെണ്ണെന്ന മഹാ ശക്തിയെ ഞാനവളിലൂടെ കണ്ടു. കാലങ്ങൾ ഒരുപാടു കടന്നു പോയി. അവളെ പോലെ ഒരുപാടു കൂട്ടുകാരികൾ. ഹൃദയം തൊട്ട ചിലരും.
2.ആണ്‍ വർഘതിനെതിരെ  അതെ നാണയത്തിൽ പ്രതികരിച്ച എന്ടെയൊരു പ്രിയപ്പെട്ട കൂട്ടുകാരി മാന്യൻ എന്ന് സ്വയം വിളിക്കപ്പെടുന്ന എന്റെ ആണ്‍ സുഹ്രതുകക്കിടയിൽ പിഴച്ചവളായി. അവളുടെ മാനം വലിച്ചു കീറാൻ അവർ മത്സരിച്ചു...അവളുടെ ഉപ്പയും ഉമ്മയും എന്നെ വിളിച്ചു. എന്റെ മുൻപിൽ വെച്ച് അവളുടെ ഉപ്പ പൊട്ടിക്കരഞ്ഞു...എന്റെ ഒരൊറ്റ ജാമ്യത്തിൽ അവള്ക്കിഷ്ട്ടപ്പെട്ട കല്യാണം നടത്താമെന്ന് അവർ സമ്മതിച്ചു. ഇന്നവളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ മറ്റെന്തിനേക്കാളും ഞാൻ സന്തോഷവാനാണ്. ഇത് പോലെ പ്രിയപ്പെട്ടവളുടെ സന്തോഷത്തിനു എത്ര പേര് ജാമ്യം നിന്നിട്ടുണ്ട്?
3.എന്നെ പോലെ എന്നേക്കാൾ കൂടുതൽ സ്വപ്നവും കഴിവും ഉള്ളവലായിരുന്നു മൂന്നാമത്തെ കൂട്ടുകാരി. എന്നെ ഉണർത്തിയവൾ. പക്ഷെ കിസ്സ്‌ ഓഫ് ലവ്വിന്റെ സംഘാടന യോഗത്തിൽ പങ്കെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് അവൾ വീട്ടുതടങ്കലിലായി. മഫ്ത ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്ന് ശട്ടം കെട്ടി. വിവാഹമെന്ന ചങ്ങല കൊണ്ട് അവളെ ബന്ധിക്കുമെന്നു അവർ ഭീഷണിപ്പെടുത്തി. ഞാൻ നിസ്സഹായനായിരുന്നു.അവർക്കെന്ടെ മാംസമേ വിൽക്കാൻ കഴിയൂ എന്നവൾ കരഞ്ഞു നിലവിളിച്ചു.
ഇവരെ പോലെ ഒരുപാടു പെണ്‍ ജന്മങ്ങൾ. കാലത്തിന്റെ സമൂഹത്തിന്റെ സമുദായത്തിന്റെ അന്ധമായ ഓട്ടത്തിനിടയിൽ ജീവിതം നഷ്ട്ടപ്പെട്ട സ്വപ്നങ്ങൾ വെണ്ണീറായ ഒരുപാടു കൂട്ടുകാരികൾ.

എഴുതാനില്ല ഇനിയൊന്നും. എത്രത്തോളം? എന്തിനു വേണ്ടി? ഒന്നിനു വേണ്ടി മാത്രം..ഞാനോരടിമയല്ല എന്ന് വിളിച്ചു പറയാൻ വേണ്ടി മാത്രം. അന്ധനല്ല ഞാൻ..എനിക്കറിയാം എന്നെ...ഈ ലോകത്തെ...ഞാനറിഞ്ഞിട്ടുണ്ട്‌ എന്റെ സ്വാതന്ത്ര്യത്തെ....മറ്റൊരാളുടെ സ്വതന്ത്ര്യമില്ലയ്മ്മയെ...