Tuesday, April 29, 2014

എന്റേതും നിന്റേതും

തെന്നലും തലോടലും ചാറ്റൽ മഴയും
ഇളം വെയിലും നിന്റെതായിരുന്നു.
എനിക്കുള്ളതോ...
കൊടുങ്കാറ്റും കണ്ണീരും
പിന്നെ കുറച്ചു നഷ്ട്ട സ്വപ്നങ്ങളും.

Friday, April 25, 2014

യാധ്രശ്ചികം...

അങ്ങാടിപ്പുറം മുതൽ എറണാംകുളം വരെ. കഴിഞ്ഞ രണ്ടര വർഷം നീണ്ട ട്രെയിൻ യാത്ര ആയിരുന്നു. അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ഈ കാലയളവിൽ സ്വന്തം വീട്ടിൽ തികച്ചു ഒരു മാസം താമസിചിട്ടുണ്ടാകില്ല. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴുള്ള വീട്ടിൽ പോക്ക്. ശനിയാഴ്ച പത്തു പതിനൊന്നു മണി ആകും വീട്ടിലെത്താൻ. ഞായറാഴ്ച ഉച്ച കഴിയുമ്പോഴേക്കും വീണ്ടും എറണാംകുളതെക്ക് മടക്കം. ഇരുന്നോ നിന്നോ കിടന്നോ ഉള്ള ട്രെയിൻ യാത്ര. ചിലപ്പോൾ കൂട്ടുകാരുടെ കൂടെ മറ്റു ചിലപ്പോൾ ഒറ്റക്ക്. ചില ദിവസങ്ങളിൽ യാഥ്രിശ്ചികമായി നീണ്ട കാലയളവിനു ശേഷം കാണുന്ന കൂട്ടുകാരന്റെ കൂടെ.
"എത്ര കാലമായെടാ കണ്ടിട്ട്.... ഇപ്പൊ എന്ത് ചെയ്യുന്നു?... വീട്ടിലൊക്കെ സുഖം തന്നെ അല്ലെ?... നമ്മടെ പഴയ ടീമിനെ ആരെയെങ്കിലും കണ്ടിരുന്നോ?" അങ്ങനെ നീളുന്ന സുഖാന്വേഷണം. ചിലർ ആ യാത്രയിൽ ഒപ്പം കൂടുന്നു. മറ്റു ചിലർ കൂടെ ഫ്രന്റ്സ് ഉണ്ട്. അപ്പൊ ഇനിയും കാണാം എന്നും പറഞ്ഞു പിരിയുന്നു.
പല യാത്രകളിലും അത്ബുധപ്പെടുത്തിയ ഒരു കാര്യമുണ്ട്... ചിലർ അപരിചിതരുമായി എത്ര പെട്ടെന്നാണ് കൂട്ട് കൂടുന്നത്? എനിക്ക് കഴിയില്ല അത്ര പെട്ടെന്ന് വേറെ ഒരാളുമായി ചങ്ങാത്തം കൂടാൻ. ആ യാത്ര മുഴുവനാകുന്നത് വരെ അവരങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും. വെറുതെ തീരേണ്ട യാത്രയിൽ ഒരു സുഹ്രത്തിനെ കൂടി നേടുന്നവർ. ചിന്തിച്ചിട്ടുണ്ട് പലപ്പോഴും എനിക്കെന്താ അങ്ങനെ കഴിയാതെ എന്ന്.
ചില ദിവസങ്ങളിൽ യാധ്രശ്ചികമായി കാണുന്ന സുന്ദരികൾ. ഇന്ന് വരെ കണ്ടിട്ടുണ്ടാവില്ല അവളെ. ഇനി ഒട്ടു കാണാനും പോകുന്നില്ല. എന്നാലും അവളെ കാണാതെ കണ്ടു സ്വപ്നങ്ങൾ നെയ്യുന്നു. പിന്നീടുള്ള യാത്ര അവളുടെ കൂടെയാണ്. അവളോട്‌ ഒട്ടിയിരുന്നു ചെറിയ മഴ ചാറ്റലും കൊണ്ട് ഓരോന്ന് പറഞ്ഞു ചിരിച്ചു യാധ്രശ്ചികമായി കണ്ട സുന്ദരിയോട്‌ കൂടെ. അവൾ ഇറങ്ങുമ്പോൾ കണ്ണിൽ നിന്ന് മായുവോളം അവളെ പിന്തുടരുന്നു. പിന്നെ ഇത് വരെ കണ്ട സുന്ദര സ്വപ്നത്തിനു ദൈവത്തിന് നന്ദിയും പറഞ്ഞു ജനലിലോട്ടു തല ചായ്ക്കുന്നു. അല്ലെങ്കിൽ കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത സിനിമയിലേക്കോ കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത ഗാനതിലെക്കോ കണ്ണും കാതും നല്കുന്നു.
ചില പാട്ടുകൾക്ക് മനുഷ്യന്റെ ഹൃദയത്തെ തൊടാനുള്ള കഴിവുണ്ട്. ഞാൻ ഒരു ട്രെയിനിൽ ആണെന്നോ കൂടെ മറ്റു യാത്രക്കാർ ഉണ്ടെന്നോ ഒന്നും അപ്പോൾ അറിയില്ല. മിക്കപ്പോഴും ആ പാട്ടിന്റെ ഉള്ളടക്കം പ്രണയം ആയിരിക്കും (ആയിരിക്കും എന്നല്ല ആണ്....). പ്രണയതിനല്ലാതെ ഹൃദയത്തെ തൊടാൻ മറ്റേതു വികാരത്തിനാണ് കഴിയുക? (അത് മറന്നു. ചില വേദനകള്ക്ക് കഴിയും. ഹൃദയത്തെയും മനസ്സിനെയും ഒരുമിച്ചു തൊടാൻ). അങ്ങനെ അതിൽ ലയിച്ചങ്ങനെ യാത്ര തുടരും.
ഒരിക്കൽ മാത്രം യാധ്രശ്ചികത എന്റെ കൂടെയും കൂടി. അങ്ങടിപ്പുറത്തു നിന്നും വണ്ടി ഷോർണൂർ എത്തി. കൂടുതൽ നല്ല ഇരിപ്പിടം നോക്കി നടന്ന ഒരു പെണ്‍കുട്ടിയും അവളുടെ അനിയനും കൂടെ എന്റെ അടുത്ത് വന്നിരുന്നു. ഇതായിരുന്നോ അവർ അന്വേഷിച്ച ഇരിപ്പിടം എന്ന് അത്ഭുതപ്പെട്ടു. എന്നത്തേയും പോലെ ഒരു യാത്ര പ്രതീക്ഷിച്ച എനിക്ക് നേരെ അവൾ ആദ്യത്തെ ചോദ്യം എറിഞ്ഞു. ലാപ്ടോപിൽ കണ്ണും നട്ടിരിക്കുന്ന എന്റെ ഫേസ് ബൂകിലെ ഒരു ഫോട്ടോ ചൂണ്ടി.... "ഇതാരാ..?" എന്ന്. "അത് കൂട്ടുകാരാൻ ആണ്. ഒരു യാത്ര പോയപ്പോ എടുത്ത ഫോട്ടോ ആണ്..." എന്നാ മറുപടിയും കൊടുത്തു. അവള് പിന്നെയും ചോദ്യം ചോദിക്കാനാണ് പുറപ്പാടു എന്ന് മനസ്സിലായപ്പോ ലാപ്ടോപ് മടക്കി വെച്ച് അവളുടെ കേൾവിക്കാരൻ ആയി. അവളങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കു വെച്ച് അനിയനെ പരിചയപ്പെടുത്താനും അവൾ മറന്നില്ല. സൌത്ത് റെയിൽവേ സ്റ്റേഷൻ എത്തിയതറിഞ്ഞില്ല. "ശരി എന്നാ... വിധി ഉണ്ടേൽ ഇനിയും കാണാം" എന്നാ ആശംസാ വാക്കും പറഞ്ഞു അവൾ അനിയന്റെ കൂടെ യാത്രയായി. ദൈവമേ ഈ വിധി ഉണ്ടാക്കണേ എന്നും പ്രര്തിച്ചു ഞാനും റൂമിലേക്ക്‌ തിരിച്ചു. യാധ്രശ്ചികത എന്നെ കൈ വിട്ടില്ല. മടക്ക യാത്രയിൽ ശോര്നൂരിൽ നിന്നും അവളൊരിക്കൽ കൂടി എന്റെ കൂടെ കൂടി. ഈ രണ്ടു യാത്രയിൽ ഒരിക്കൽ പോലും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പേര് ചോദിച്ചില്ല എന്നത് ഒരു വസ്തുത ആണ്. എന്താണെന്നു ചോദിച്ചാൽ അതിന്റെ ഉത്തരവാദിത്വവും യധ്ര്ശ്ചികതയുടെ തലയിൽ കെട്ടി വെക്കാനെ എനിക്ക് കഴിയൂ.
പിന്നീടങ്ങോട്ട് ഇന്ന് വരെ യാത്ര ആവർത്തന വിരസത മാത്രം തന്നു. ഒരു യാധ്രശ്ചികതയെയും കാത്തു കാത്തു യാത്ര വീണ്ടും തുടരുന്നു.

Thursday, April 24, 2014

എന്തോ.. എനിക്കിഷ്ട്ടമാണ് എന്നെ.

ജീവിതം അങ്ങനെ  ഒഴുക്കിലങ്ങനെ പോയിക്കൊണ്ടിരിക്കുന്നു. രാവിലെ എണീക്കുന്നു. പല്ല് തേക്കുന്നു. പാചകം ചെയ്യുന്നു. കുളിക്കുന്നു. എന്തോക്കെയെ എടുത്തു അണിയുന്നു. ഓഫീസിൽ പോകുന്നു. ചില ദിവസങ്ങളിൽ എന്തെന്നില്ലാത്ത സന്തോഷം. ഇഷ്ട്ടപ്പെട്ട പാട്ടും കേട്ട് നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ അങ്ങനെ നടക്കുന്നു. സങ്കടം തോന്നുന്ന ദിവസങ്ങളിൽ എല്ലാം മറന്നു എല്ലാ തെറ്റുകളെയും ഒരിക്കൽ കൂടി ഓർമിചെടുത്തു ഒരു അവലോകനം നടത്തുന്നു. ആ സമയത്ത് മനസ്സില് തോന്നിയതെല്ലാം ചെയ്തു കൂട്ടുന്നു. പിന്നീടത്‌ വിഡ്ഢിത്തരം ആയിരുന്നു എന്ന് പല വട്ടം മനസ്സിലാക്കിയിട്ടുണ്ട് എങ്കിലും.
മറന്നു കളഞ്ഞ പ്രണയം വീണ്ടും മനസ്സില് കൂട് കൂട്ടി തുടങ്ങിയിരിക്കുന്നു. അവളാനെങ്കിലോ ഇലക്കും മുള്ളിനും അടുക്കുന്നില്ല എന്നാ അവസ്ഥ. അവളെ കുറ്റം പറയാൻ പറ്റില്ല. അവള്ക്ക് അവളുടെതായ തീരുമാനങ്ങളും സങ്ങല്പ്പങ്ങളും ഉണ്ടാകും. സ്നേഹം നിര്ബന്ധിച്ചോ വാശി പിടിച്ചോ മേടിക്കാൻ പറ്റുന്നതല്ലല്ലോ. എന്തോ ഒരു കൂട്ട് വേണം എന്ന് തോന്നുന്നു. ഓഫീസിലും ഫ്ലാറ്റിലും കൂടെ ആളുണ്ടെങ്കിലും അവരൊന്നും പോര എന്നൊരു തോന്നൽ.
അപൂർവമായി കിട്ടുന്ന ചില നിമിഷങ്ങൾ. മനസ്സും ശരീരവും മറന്നുള്ള ചിരികൾ. ഈ ലോകത്ത് ഏറ്റവും ഭാഗ്യവാൻ ഞാൻ ആണ് എന്നുള്ള തോന്നാൽ. പലപ്പോഴും അത് ശരിയാണെന്ന് വീണ്ടും വീണ്ടും തോന്നുന്നു. സങ്കടങ്ങളെയും ബുദ്ധിമുട്ടുകളെയും അതിന്റെ പാട്ടിനു വിട്ട് തന്റെ സന്തോഷ നിമിഷങ്ങളിൽ എല്ലാം മറന്നു ലഹരിക്ക്‌ അടിമപ്പെട്ടവനെ പോലെ ഇങ്ങനെ നടക്കുക.
അല്ലെങ്കിലും ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ഇപ്പോഴും ലഹരിയാണ്. സന്തോഷം വരുമ്പോഴും വല്ല ലഹരി പദാർത്ഥങ്ങൾ കഴിക്കുമ്പോഴും ആണ് മനുഷ്യൻ എല്ലാം മറക്കുന്നത്. ആ സമയങ്ങളിൽ കിട്ടുന്ന അനുഭൂധി അവര്നനീയമാണ്. വാക്കാലോ പ്രവര്തിയാലോ അത് വിവരിക്കാൻ സാധ്യമല്ല. പലപ്പോഴും എനിക്ക് തന്നെ അറിയില്ല ഞാൻ എന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത് എന്ന്. എന്തിനാണ് ഇങ്ങനെ എല്ലാം മറന്നു ചിരിക്കുന്നത് എന്ന്.
പ്രണയം, സ്വപ്നങ്ങൾ, വീണ്ടു വിചാരങ്ങൾ, കണ്ടെത്തലുകൾ, തേടിപ്പിടിക്കലുകൾ... ജീവിതം അങ്ങനെ പോയി ക്കൊണ്ടിരിക്കുന്നു. ഒര്മിച്ചു വെക്കാൻ എന്തുണ്ട് എന്നാ ചോദ്യത്തിനു ഇപ്പോഴും മറുപടി ഇല്ല. എന്തൊക്കെയോ എവിടെയൊക്കെയോ ഉണ്ട്. അത് പലപ്പോഴും തികട്ടി വരുന്നും ഉണ്ട്. അതൊക്കെ തന്നെയാണ് ഈ സന്തോഷത്തിന്റെ കാരണം.
അതല്ലെൽന്കിൽ സമ്മതം ആണെന്ന് ഉറപ്പിച്ചു പറയാത്ത കാമുകി (എന്ന് പറയാൻ പറ്റുമോ എന്നറിയില്ല) യുടെ വഴക്ക് പലപ്പോഴും എന്റെ സന്തോഷത്തിനു കാരണമാണ്. ആ വഴക്കുകൾ പലപ്പോഴും മറ്റൊരു തരത്തിൽ ഉള്ള ലഹരിയും അനുഭൂധിയും നല്കുന്നു.
എന്നും ഇപ്പോഴും തന്റെ കൂട്ടുകാരി എന്നും കരുതി അവളെ പറ്റി കുറ്റം പറയുന്നവരോട് വഴക്കടിച്ചു അവളുടെ കുറവുകളെ, തെറ്റുകളെ ഒന്നും അല്ലാതാക്കി കണ്ടു എന്ത് കൊണ്ട് ആണ്‍ കുട്ടികൾക്ക് മാത്രം ഇതൊകെ ആവാം എന്നൊരു ഉത്തരവും കണ്ടെത്തി മനസ്സിനെ സന്തോഷിപ്പിക്കുന്നു. പലപ്പോഴും അവൾ സ്വപ്നത്തിൽ പോലും എന്നെ പറ്റി നല്ലത് വിചാരിക്കുകയോ തനിക്കു വേണ്ടി മറ്റൊരാളോട് വഴക്കടിക്കുകയോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി അറിയാം എങ്കിലും അവൾ തന്റെ ആരൊക്കെയോ എന്തൊക്കെയോ ആണ് എന്ന വിചാരവും ജീവിതത്തിനു ഒരു ഊര്ജം നല്കുന്നു. സ്മാർട്ട്‌ ഫോണിന്റെ ടച്ചിലൂടെ തൊട്ടു കൂട്ടുന്ന വാക്കുകൾ. അതങ്ങനെ കാടും മലയും കേറി പോകുന്നു. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലെന്നതിന്റെ മറ്റൊരു പര്യായമാണ് തൊട്ടു കൂട്ടിയതിനെയും തിരിച്ചെടുക്കാൻ പറ്റില്ല എന്നത്. അയച്ചു കഴിഞ്ഞു നിമിഷങ്ങള്ക്കകം ഇത് വേണമായിരുന്നോ എന്ന് തോന്നും. അപ്പോഴേക്കും അതിന്റെ മറുപടി ആരോ അച്ചടിച്ച്‌ വെച്ച മുഖപടം ആയി തിരിച്ചു വരുന്നു. മനുഷ്യന്ടെ വികാര വിജരങ്ങൾ അവലോകനം ചെയ്യാൻ ആ മുഖ പടങ്ങല്ക്ക് എത്രത്തോളം കഴിയും? അതിനുത്തരം അറിയില്ലെങ്കും മറുപടി മറ്റൊരു മുഖപടം (മുഖം മൂടി എന്ന് പറഞ്ഞാലും കുഴപ്പമില്ല) ആയി തിരിച്ചു പോകുന്നു.അങ്ങനെ രണ്ടു തള്ള വിരലുകൾ കൊണ്ട് പലതും അടിച്ചു കൂട്ടുന്നു.
അങ്ങനെ ചിരിച്ചും കരഞ്ഞും (എന്തോ....നന്നായൊന്നു കരഞ്ഞിട്ടു കാലം കുറെ ആയി - പക്വത വന്നതാണോ? ആവോ?...) ജീവിതം ഇങ്ങനെ പോകുന്നു. പതിയെ ഒഴുകുന്ന പുഴയോട് കൂടെ അങ്ങനെ നീന്തുന്നു. വലിയ ആഴമോ ചുഴികളും ഇല്ലാതെ സ്വസ്ഥമായി നീന്തുന്നു. ചിലപ്പോൾ അവസാനം ഒരു വലിയ ചുഴിയിലോ പടുകുഴിയിലോ ആയിരിക്കാം. അതൊന്നും മുൻകൂട്ടി കാണാൻ മനുഷ്യന് കഴിയില്ലല്ലോ.
ഹാ.... എല്ലാത്തിനും ഒരവസാനം ഉണ്ടാകും. നല്ലതോ ചീത്തയോ... ഇത് രണ്ടിനും ഇടയിലോ ഉള്ള ഒരവസാനം.. അത് വരെ ഇങ്ങനെ പോവുക തന്നെ.